2009, ഡിസംബർ 8, ചൊവ്വാഴ്ച

2009, നവംബർ 13, വെള്ളിയാഴ്‌ച

ചെഗുവേരക്ക് ഒരു പെണ്ണ് വേണം ....

ഞാനും സുരേന്ദ്രനും ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ ...വെറും സുരേന്ദ്രന്‍ അല്ലാ ...ട്ടോ "ചെഗുവേര സുരേന്ദ്രന്‍ ".. പേരുപറഞ്ഞാല്‍ കൊല്ലം ജില്ല മുഴുവന്‍ അറിയും (എന്നാണു അവന്റെ മനസ്സിലിരിപ്പ് ...എനിക്കും ചുറ്റുവട്ടത്തുള്ള കുറച്ചുപേര്‍ക്കും മാത്രേ അറിയൂ എന്നുള്ളതാണ് സത്യം )..ഞാനും ചെഗുവും ബീഡി വലിച്ചും ..സെക്കന്റ്‌ ഷോ സിനിമകള്‍കണ്ടും അങ്ങനെ സന്തോഷത്തോടെ കാലങ്ങള്‍ തള്ളി നീക്കി .അവന് ഉണ്ടായിരുന്ന ഒരു പ്ലസ്‌ പോയിന്റ്‌ ഒരു ജോലിഉണ്ട് എന്നുള്ളതാണ് , കൊല്ലത്ത്‌ ഒരു വര്ക്ക് ഷോപ്പില്‍ പാച്ച് വര്കെര്‍ ആയി ജോലി ചെയ്യുകയായിരുന്നു ..ഞാന്‍വേറെ ജോലിക്ക്‌ ഒന്നും പോകാറില്ല (നമുക്ക്‌ വേറെ പണി ഇല്ലേ ...അല്ല പിന്നെ )

അങ്ങനെ നമ്മള്‍ അടിച്ച് പൊളിച്ച് ഇങ്ങനെ കഴിഞ്ഞു കൂടുമ്പോള്‍ ..ചെഗുന്റെ വീട്ടുകാര്‍ക്ക് അവന്‍ പുരനിറഞ്ഞുനില്‍ക്കുകയാണ് എന്ന തോന്നല്‍ ..അവനെ പിടിച്ചു കെട്ടിക്കാന്‍ തന്നെ തീരുമാനിച്ചു (അവന്റെ മുടിഞ്ഞസെക്കന്റ്‌ ഷോക്ക് പോക്ക് അവസാനിപ്പിക്കാന്‍ ആണെന്ന് എനിക്ക് അറിയാമായിരുന്നു )..ഇഷ്ടന്റെ അപ്പച്ചിയുടെമോള്‍ സരസ്വതി ചേച്ചി ഭതൃ സമേധം ഉമയനല്ലൂര്‍ ആണ് താമസം ..ചേച്ചിയുടെ കണവന്‍ കുമാരേട്ടന്‍ ഒരു ചുമട്ടുതൊഴിലാഴി ആണ് (..പര്‍വ്വതം പോലുള്ള ചേച്ചിയെ ചുമക്കാന്‍ ചുമട്ടു തൊഴിലാളി തന്നെ വേണം )കുമാരേട്ടന്‍ മാത്രംഅങ്ങനെ കാശുണ്ടാക്കി സുഖിക്കണ്ട എന്ന അസൂയ മൂലം സരസ്വതി ചേച്ചി ബ്രോക്കര്‍ എന്ന സ്വയം തൊഴില്‍കണ്ടെത്തി കഴിഞ്ഞു വരികയാണ് ..അപ്പോളാണ് ..ദേ .സുന്ദരനും ..സുമുഖനും സര്‍വ്വോപരി സല്‍ സ്വഭാവിയും(വല്ലപ്പോളും സ്മാള്‍ അടിക്കും ..പിന്നെ ബീഡി ഉറങ്ങുമ്പോള്‍ മാത്രം ചുണ്ടത്ത് വയ്ക്കില്ല..എന്ന ചെറിയ സ്വഭാവ ദൂഷ്യംമാത്രേ ഇഷ്ടന് ഉള്ളു ) ആയ നമ്മുടെ ചെഗുവേര നെഞ്ച് വിരിച്ച് പെണ്ണ് കെട്ടാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുന്നു ചേച്ചിക്ക്‌ പറഞ്ഞാല്‍ തീരാത്ത സന്തോഷം ..

അങ്ങനെ ചേച്ചി ചെഗുവിന്റെ വീട്ടില്‍ എത്തി ഒരു പ്രഖാപനം നടത്തി .."എന്റെ കസ്ടടിയില്‍ കുറച്ചപെണ്‍പിള്ളേര്‍ ഉണ്ട് ..നമുക്ക്‌ പോയി കണ്ട് ഇഷ്ടപ്പെട്ട ഒന്നിനെ ഉറപ്പിക്കാം ന്താ ...."ചെഗുനും കുടുംബത്തിനും സന്തോഷമായി ..ഒന്നുല്ലേലും സ്വന്തം കുടുംബക്കാരി അല്ലെ നല്ല പെണ്ണിനെ തന്നെ കിട്ടും എന്നുള്ള വിശ്വാസം അവര്ക്കു ഉണ്ടായിരുന്നു ..."വരുന്ന ഞായറാഴ്ച കണ്ണനല്ലൂര്‍ ഒരു വീട്ടില്‍ പോകാം ..നീ പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടാല്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം " എന്ന് കൂടി പറഞ്ഞു ചേച്ചി അവസാനിപ്പിച്ചു ..ഇതു കേട്ട ചെഗൂ എന്നോട് ചോദിച്ചു " അന്ന് വേറെ പ്രോഗ്രാം ഒന്നും ഇല്ലല്ലോ ".നമുക്കു എന്ത് പ്രോഗ്രാം എന്ന് മനസ്സില്‍ ഓര്‍ത്തിട്ടു ഞാന്‍ പറഞ്ഞു "പോയ്ക്കളയാം " എന്ന് ...

മഹാസുദിനം വന്നെത്തി ..ഞാനും ചെഗുവും നേരെ സരസ്വതി ചേച്ചിടെ വീട്ടിലേക്ക്‌ ...പിന്നെ അവിടെനിന്നു പെണ്‍വീട്ടിലേക്കും യാത്രയായി ..യാത്ര പുറപ്പെടും മുന്പ് ചേച്ചി ചെഗുനെ മാറ്റി നിര്ത്തി ചില ക്ലാസ്സുകള്‍ഒക്കെ കൊടുത്തു ....അങ്ങനെ പെണ്ണിന്റെ വീടെത്തി .തരക്കേടില്ലാത്ത ഓടിട്ട ചെറിയ വീട് ..പെണ്ണിന് അച്ഛനോ ആങ്ങളമാരോ ഇല്ല ..ആകെ ആണായി ഉള്ളത് ഒരു മാമന്‍ മാത്രമാണ് ...പിന്നെ അമ്മ ഒരു അനുജത്തി ..ചെഗുന്റെതടി പെട്ടെന്ന് കേടു വരില്ല എന്ന് ഞാന്‍ മനസ്സില്‍ ഓര്ത്തു ...ചെഗുനു വീട്ടില്‍ പെരുത്ത്‌ ഇഷ്ടപ്പെട്ട ഒരു കാര്യംസഖാവ് E.M.S ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു പടം കതകില്‍ ഒട്ടിച്ചു വച്ചിരുന്നത് ആയിരുന്നു ..എന്നെ കൈമുട്ട് വച്ചുകുത്തിക്കൊണ്ട് ചെഗു പറഞ്ഞു "ഇവരും സഖാക്കള്‍ ആടാ " എന്ന് . ഇറയത്തു കയറി ഇരുന്ന ഞങ്ങളുടെ മുന്നിലേക്ക് ചിപ്സും മിച്ചറും വന്നു നിരന്നു ...അല്പം കഴിഞ്ഞപ്പോള്‍ ചായയും താലത്തില്‍ ഏന്തി പെണ്മണി മന്ദം നടന്നു വന്നു....ചെഗു മുഖത്ത് ഗൌരവം വരുത്തി പെണ്ണിന്റെ മുഖത്ത് നോക്കി എന്ന് വരുത്തി ..(ഇത്രേം ഗൌരവം ഇവന് എവിടുന്ന്കിട്ടീടാ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു ).പെണ്ണ് പിന്‍വാങ്ങി ..ഞാനും ചെഗുവും ചിപ്സും ചായയും കഴിച്ചു അങ്ങനെ ഇരുന്നു....ഞാന്‍ സാധാരണപോലെ ആക്രാന്തം കാണിക്കാതെ മാന്യമായി ചിപ്സ് പെറുക്കി തിന്നു ...പൊതുവെ ചിപ്സ് കണ്ടാല്‍വിടാത്ത ചെഗു വളരെ ശാന്തനായി കാണപ്പെട്ടു ...എന്റെ കൈ രണ്ടും മൂന്നും പ്രാവശ്യം പോങ്ങുപോള്‍ ..അവന്റെ കൈഒന്നു എന്ന കണക്കില്‍ ..ഞാന്‍ തല കുനിചു ചിപ്സ് പ്ലേറ്റ് നോക്കിയപ്പോള്‍ ആണ് ഗുട്ടന്‍സ്‌ പിടി കിട്ടിയത് ടിയാന്‍ അഞ്ച് ആറ് ചിപ്സ് വീതം അടുക്കും എന്നിട്ട് ഒരുമിച്ച് വായിലൊട്ട് കേറ്റും...ഇങ്ങനെ കലാപരമായി ചിപ്സ്തിന്നുകൊണ്ടിരുന്ന ചെഗുവിനോട് സരസ്വതി ചേച്ചി ചോദിച്ചു "എങ്ങനെ ഉണ്ടെടാ "...ചെഗു ഉടനെ പറഞ്ഞു..."വരവാണ് ..എന്നാലും കൊള്ളാം.."അന്തം വിട്ട ചേച്ചി പിന്നേം ചോദിച്ചു "എടാ ചിപ്സല്ല ...പെണ്ണ് എങ്ങനെ ഉണ്ടെന്നചോദിച്ചത് "....സ്വബോധം വീണ്ടെടുത്ത ചെഗു പറഞ്ഞു "മം ...തരക്കേടില്ല ".എന്തായാലും ചെഗുവിന്റെ പെര്സോനലിടി പെണ്ണിനും വീട്ടുകാര്‍ക്കും പിടിച്ചില്ല .അതുകൊണ്ട് ലോചന ചീറ്റി .തിരികെ പോരുംവഴിയില്‍ ചേച്ചി പറഞ്ഞു "അവളോട്‌ പോകാന്‍ പറ സുന്ദരനായ നിനക്ക് വേറെ മണി മണി പോലുള്ള പെണ്‍പിള്ളേരെ കിട്ടും " എന്ന് . " സുന്ദരന്‍ "എന്നുള്ള പദം കെട്ട് എന്റെ മനസ്സില്‍ ചെഗുവിന്റെ സുന്ദര രൂപംതെളിഞ്ഞു വന്നു ..4 അടി 7 ഇഞ്ച്‌ പൊക്കം ...40 k.g തൂക്കം ..ഇരു നിറം ..ചൈന കാരുടെ പോലുള്ള മീശ ,താടി..കണ്ണിന്റെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടി തടിച്ച സോഡാ ഗ്ലാസ്സ്‌ കണ്ണാടി ...പിന്നെ ബീഡി സ്ഥിര താമസംആക്കിയതിനാല്‍ കരുവാളിച്ച ചുണ്ടും ..ബീഡി കറ പുരണ്ട പല്ലും ..ഇതെല്ലം കൂടിയ സുന്ദര പുരുഷന്‍ ...അങ്ങനെ നെസ്റ്റ് പെണ്ണുകാണല്‍ അടുത്ത ഞായരാഴ്ച്ചക്ക് ഫിക്സ് ആക്കി ഞങ്ങള്‍ പിരിഞ്ഞു ...

ഞായറാഴ്ച പതിവു പോലെ ചേച്ചിയുടെ വീട്ടില്‍ എത്തി ..അടുത്ത പെണ്ണ് കാണല്‍ സ്ഥലമായ പോലയതോട്ടെക്ക് പോയി ..ബസ്സ്‌ സ്റ്റോപ്പില്‍ നിന്നു മൂന്നു ചുവടുവഴി റോഡിലൂടെ വേണം പെണ്‍ വീട്ടിലേക്ക്പോകാന്‍ ..ചേച്ചി മുന്പേ ..ഞാനും ചെഗുവും പിന്നാലെ ..പെണ്ണ് വീട്ടിലേക്ക്‌ മാര്‍ച്ച് ചെയ്തു ..പോകും വഴിയില്‍അടുത്ത വീട്ടിലെ ചേച്ചി പച്ച മലയാളത്തില്‍ തെറി പറഞ്ഞു അട്ടഹസിക്കുന്നു..... .ഞങ്ങളുടെ മുന്നിലൂടെ വെടിച്ചില്ല് പോലെ ഒരു പയ്യന്‍ പാഞ്ഞു പോയി .. കീറിയ മടല്‍ കൊള്ളിയുമായ്‌ ചേച്ചി പിറകെ ..പയ്യനെ കിട്ടാത്തദേഷ്യത്തില്‍ ചേച്ചി മടല്‍ കൊള്ളി വലിച്ച എറിഞ്ഞു ...ലക്ഷ്യം തെറ്റിയ കൊള്ളി വന്നു ചെഗുവിന്റെ കാലില്‍ കൊണ്ടു ...വേദനിച്ച ചെഗു ദേഷ്യത്തോടെ ചേച്ചിയോട്‌ ചോദിച്ചു .."ആള്‍ക്കാര്‍ പോകുന്നത് കാണാന്‍ വയ്യേ " എന്ന് ....അലറി നിന്ന ചേച്ചിക്ക്‌ അത് അത്ര പിടിച്ചില്ല .ശുദ്ധ മലയാളത്തില്‍ എം . കാരി ആയ ചേച്ചി ..ചെഗുനു നല്ലപോലെ തെറി ക്ലാസ്സ്‌ എടുത്തു .ഇതു കേട്ട ചെഗു താന്‍ വന്ന കാര്യം മറന്നു ..ത്രിബിള്‍എം. യില്‍ തിരിച്ചു അങ്ങോട്ട്അലക്കി ..ചേച്ചി പോകാത്ത ക്ലാസ്സിലെ പാഠങ്ങള്‍ നല്ല മണി മണി പോലെ ചെഗുവിന്റെ നാവില്‍ നിന്നു ഇങ്ങനെ നിര്‍ഗളം പ്രവഹിച്ചു ..ഞാനും സരസ്വതി ചേച്ചിയും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ചെഗുനെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞില്ല ..രംഗം ചൂടു പിടിച്ചു നില്‍ക്കുമ്പോള്‍ പെണ്ണിന്റെ അച്ഛന്‍ വന്നു ചെഗുനെ ഒരു വിധം സമാധാനപ്പെടുതി വീട്ടിലേക്ക് കൂട്ടി ..പോകും വഴിക്ക്‌ ചെഗു എം . കാരി ചേച്ചിയോട് പറഞ്ഞു .."നിന്നെ ഞാന്‍കാണിച്ചു രാടി ..@###****@@ മോളെ " എന്ന് ...ഇതു കെട്ട് ചേച്ചിടെ മറുപടി .."നിന്നെ കാളും വലിയ സാധനം കണ്ടവള്‍ ആടാ .... ഞാന്‍ ...നീ പോടാ @##**@ മോനേ "....അപ്പൊ ചെഗു തിരിഞ്ഞു നിന്നു വീണ്ടുംപറഞ്ഞു "ഇതു .. ഇരുംബ്‌ ആടി..ഇരുംബ്‌" എന്ന് ...ഒടുവില്‍ ഞാന്‍ ചെഗുന്റെ വായ് പൊത്തി പെണ്‍ വീട്ടിലേക്ക് കേറ്റി.ചെഗു ദേഷ്യത്തില്‍ പിറു പിരുതുകൊണ്ട് ഇരുന്നു ...പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടു .. ..പെണ്ണിന്റെ അച്ചന് ചെഗുനെ പെരുത്ത്‌ ഇഷ്ടായി ..കാരണം എം . കാരി ചേച്ചിയെ ഒതുക്കാന്‍ ചെഗു തന്നെ മരുമകനായി വരണം എന്ന് തീരുമാനിച്ചു ..അങ്ങനെ ശ്രീകല ..ശ്രീകല സുരേന്ദ്രന്‍ ആയി ..മൂന്നു ആണ്‍ മക്കളെയും പെറ്റ്.... ഇപ്പോള്‍സുഖമായി വാഴുന്നു ...


വാല്‍കഷ്ണം :ആദ്യ രാത്രി ചെഗു ശ്രീകലയോട് ചോദിച്ചു .."എന്നെ കണ്ടപോള്‍ തന്നെ നിനക്കു ഇഷ്ടായോ " എന്ന് . അത് കേട്ട കല നാണത്തോടെ ഇങ്ങനെ പറഞ്ഞു " എം . കാരിയോട് പറഞ്ഞില്ലേ ...ഇതു ഇരുംബ്‌ ആടി..ഇരുംബ്‌ എന്ന് .. അത് കേട്ടപ്പോള്‍ തന്നെ ഇഷ്ടായി" എന്ന് ....
.. . .

2009, ഒക്‌ടോബർ 18, ഞായറാഴ്‌ച

ഒരു ലോട്ടറി വരുത്തിയ വിന ....

നിയമ പ്രകാരമുള്ള മുന്നറിയിപ്പ്‌ :ഈ കഥയില്‍ ചിലപ്പോള്‍ നിങ്ങള്‍ ഉദ്ദേശിക്കും പോലെ നര്‍മം ഉണ്ടായെന്നുവരില്ല.മറിച്ച് ഗൗരവമുള്ള ഒരനുഭവം കുറിക്കുകയാണ് ...തിരൂര്‍ കാരന്‍ ഒരു കവിതയില്‍ പറഞ്ഞതുപോലെ 'ചീവിടുകളെ തട്ടി അകറ്റി വെള്ളരി പ്രാവിനെ മാത്രം പറക്കാന്‍ അനുവദിക്കില്ല ".കുറച്ചു ചീവിടുകളും പറന്നോട്ടെ ...ന്താ...

എങ്കില്‍ ഞാന്‍ തുടങ്ങുവാ .....

ഈ കഥ നടക്കുന്നത് 1997 -മാണ്ടില്‍ ആണ് .ഞാന്‍ വിദ്യാഭ്യാസമൊക്കെ ഏറെക്കുറെ പൂര്‍ത്തിയാക്കി (ഇനിയും തുടര്‍ന്നാല്‍ സ്ഥിരമായി ഇരിക്കുന്ന ബഞ്ച് കേറി ഉടക്കിയാലോ എന്ന് പേടിച്ചു മാത്രമാണ് കേട്ടോ )ഇങ്ങനെ വായും നോക്കി നടക്കുകയാണ് .നമ്മുടെ വിദ്യാഭ്യാസത്തിനു യോജിച്ച പോസ്റ്റുകള്‍ ഒന്നും സര്‍ക്കാരില്‍ ഒഴിവില്ലാത്തതു കൊണ്ടും ,വെറുതെ പട്ടിണി കിടന്നു ചാകണ്ട എന്നുള്ളതിനാലും ഞാന്‍ അല്ലറ ചില്ലറ കൂലി പണികളും ഹോം ടുഷനും ഒക്കെ ആയി കഴിഞ്ഞു കൂടി .കൂലി പണികളുടെ കൂട്ടത്തില്‍ വീടുകള്‍ക്ക്‌ പെയിന്റടിക്കുന്ന പണി കൂടി ഉള്‍പ്പെട്ടിരുന്നു .അങ്ങനെ ഇരിക്കെ അടുത്തുള്ള ഹരിജന്‍ ബാങ്ക് പെയിന്ടടിക്കാനുണ്ടെന്നു കേട്ടു.പക്ഷെ അത് കൊട്ടേഷന്‍ മുഖേനയാണ് എന്ന് മാത്രമല്ല കൊട്ടേഷന്‍ പിടിക്കുന്ന ആള്‍ ഹരിജനും ആയിരിക്കണം ...എന്‍റെ ദയനീയ സ്ഥിതി അറിയാവുന്ന എന്‍റെ കൂട്ടുകാരന്‍ ശശി എന്‍റെ ബിനാമി ആകാം എന്ന് സമ്മതിച്ചു .അങ്ങനെ ശശിയുടെ നാമത്തില്‍ എനിക്ക് പെയിന്റടിക്കാന്‍ അവസരം കിട്ടി .പെയിന്റിംഗ് ഏകദേശം പൂര്‍ത്തിയായി നെയിം ബോര്‍ഡ്‌ എഴുതുക എന്ന കടമ്പ കൂടി ഉണ്ട് .എന്‍റെ സുഹൃത്ത് ആയ രാജു (നിലവില്‍ പഞ്ചായത്ത്‌ മെമ്പര്‍ ആണ് )ബോര്‍ഡ്‌ എഴുതാമെന്ന് ഏറ്റു(എഴുതി കിട്ടിയാല്‍ എന്‍റെ ഭാഗ്യം എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.കാരണം പുള്ളി ഇന്നു മുങ്ങിയാല്‍ പിന്നെ 6 മാസം കഴിഞ്ഞേ പൊങ്ങു ).ബാങ്ക് സെക്രട്ടറിയുടെ പക്കല്‍ നിന്നു രജിസ്ടര്‍ നമ്പര്‍ ഒക്കെ വാങ്ങി ..പിന്നെ അവിടെയുള്ള കസേര ,ഷെല്‍ഫ്‌ മുതലായവയുടെ മിനുക്ക്‌ പണികളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്നപ്പോള്‍ ബോര്‍ഡ്‌ മെമ്പര്‍ കൂടി ആയ ശേഖരഅണ്ണന്‍ വന്നു .എന്നിട്ട് പറഞ്ഞു '"അഡ്രെസ്സില്‍ പിന്‍ നമ്പര്‍ വക്കണം കേട്ടോടെയ് ".ഞാന്‍ വിനീത വിധേയനായി പറഞ്ഞു (കാരണം അവസാന ഗടു പൈസക്ക്‌ അണ്ണന്‍റെ ഒപ്പ് കൂടി വേണം )"ശരി അണ്ണാ"...ദേ വരുന്നു അടുത്ത ചോദ്യം "പിന്‍ നമ്പര്‍ അറിയാമോടെയ്‌ "?ഞാന്‍ വീണ്ടും വിനയത്തോടെ പറഞ്ഞു "അറിയാം 6,9,1,3,0,2". ഇതു കേട്ട ശേഖരഅണ്ണന്‍ തല അങ്ങോട്ടും ഇങ്ങോട്ടും ആട്ടി എന്നിട്ട് ഉത്തരം തെറ്റി പറഞ്ഞ കുട്ടിയെ നോക്കുന്ന അധ്യാപകനെ പോലെ എന്നെ തുറിച്ചു നോക്കി പറഞ്ഞു ..."അങ്ങനെ അല്ല കേട്ടോ ...691,302 എന്നാ .."ഉള്ളില്‍ പൊട്ടിവന്ന ചിരി അടക്കി ഞാന്‍ "ശരി അണ്ണാ" എന്ന് വീണ്ടും സൌമ്യനായ്‌ മൊഴിഞ്ഞു .....

മേല്‍പറഞ്ഞത്‌ ഭൂതകാലം ...എന്നാല്‍ വര്‍ത്തമാന കാലത്ത്‌ പ്രസ്തുത ബാങ്കില്‍ അരങ്ങേറിയ ഒരു കഥ എന്‍റെ സുഹൃത്ത് ശശി പറയുകയുണ്ടായി ....ഈ ബാങ്കിന്‍റെ സെക്രട്ടറി ആയി ചുമതല വഹിച്ചു കൊണ്ടിരിക്കുന്നത് എന്‍റെ സുഹൃത്ത് കൂടിയായ ഒരു സഖാവാണ് (ചില സാങ്കേതിക കാരണങ്ങളാല്‍ പേരു വെളിപ്പെടുത്തുന്നില്ല ).പ്രസ്തുത ബാങ്കിന്‍റെ ഗുണഭോക്താവായ (പേരില്‍ മാത്രം )ഒരാള്‍ക്ക്‌ 35000 രൂപ ലോട്ടറി അടിച്ചു...രണ്ടു പെണ്മക്കള്‍ പുര നിറഞ്ഞു വളര്‍ന്നു വരുന്ന സമയമായത്‌ കൊണ്ട്പാവത്തിന് വലിയ ആശ്വാസം ആയിരുന്നു ഈ തുക .നമ്മുടെ ബാങ്കിന്‍റെ സെക്രട്ടറി വക നല്ല ഉപദേശം ഉടനെ കിട്ടി .."അത് നമ്മുടെ ബാങ്കില്‍ ഇട്ടേക്ക് ...ആവിശ്യം വരുമ്പോള്‍ എടുക്കാല്ലോ ..."ഈ ഉപദേശം ഗുണഭോകതാവിനും ബോധിച്ചു .അത് പ്രകാരം പൈസ ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞു സെക്രട്ടറി സമക്ഷത്തില്‍ ഏല്പിച്ചു ..ഒരു സ്റ്റാഫ്‌ മാത്രമുള്ള ബാങ്കിലെ സെക്രട്ടറി പൈസ എണ്ണി തിട്ടപ്പെടുത്തി രസീതും നല്കി സന്തോഷ പൂര്‍വ്വം അയാളെ യാത്രയാക്കി ...ആറ് മാസം കഴിഞ്ഞു ഗുണഭോക്താവിന്റെ പെണ്മക്കളില്‍ മൂത്തയാള്‍ക്ക് ഒരു വിവാഹാലോചന വന്നു ...പയ്യന്‍ കൊള്ളാം ...പിന്നെ പൈസ നമ്മുടെ ബാങ്കിലും ഉണ്ടല്ലോ ...ഇതങ്ങു ഉറപ്പിക്കാം എന്നുതന്നെ അയാള്‍ തീരുമാനിച്ചു ...ഏകദേശം ഉറപ്പ്‌ കൊടുത്തിട്ട് പിറ്റേ ദിവസം ബാങ്കിലേക്ക് വച്ചു വിട്ടു ....സെക്രട്ടറിയെ കണ്ട് കാര്യം ബോധിപ്പിച്ചു ..വിദ്യാഭ്യാസമില്ലാത്ത ഉപഭോക്താവിന് ദഹിക്കാത്ത ചില സാങ്കേതിക കാരണങ്ങളുടെ അകമ്പടിയോടെ ഒരാഴ്ച സമയം വേണം പൈസ ലഭിക്കാന്‍ എന്ന് തട്ടിവിട്ടു സെക്രട്ടറി .ഇതു കേട്ടു പാവം ഗുണഭോക്താവ് തിരിച്ചു നടന്നു ...ഒരാഴ്ച അല്ലെ അപ്പോളേക്കും മറ്റുകാര്യങ്ങള്‍ എല്ലാം തുടങ്ങി വയ്ക്കാം എന്ന ആശ്വാസത്തോടെ ...ഒരാഴ്ച കഴിഞ്ഞു വന്നപ്പോള്‍ വീണ്ടും ഒരാഴ്ച കൂടി പറഞ്ഞു നമ്മുടെ സെക്രട്ടറി ..എന്തിനേറെ പറയുന്നു ആഴ്ച പിന്നെ ഒരു മാസം ആയി ...പിന്നെ രണ്ടു ..ഇങ്ങനെ മാസങ്ങള്‍ മാറുന്നതല്ലാതെ സെക്രട്ടറിയുടെ വാചകത്തിന് ഒരു മാറ്റവും ഇല്ല ...ഗതികെട്ട ആ പാവം മനുഷ്യന്‍ അപമാനവും പറ്റിക്കപ്പെടലും സഹിക്ക വയ്യാതെ തന്‍റെ പെണ്മക്കളെയും കൂട്ടി ബാങ്കിലേക്ക് പോയി ..സെക്രട്ടറിയുടെ റൂമില്‍ നേരെ കേറിച്ചെന്നുവാതില്‍ അടച്ചു ....ഇതെല്ലാം കണ്ടു തൊട്ടടുത്ത കടമുക്കില്‍ കൂടി നിന്ന ജനത്തിന് എന്തോ പന്തികേട്‌ മണത്തു ...കാരണം ഈ പാവത്തിന്‍റെ ദയനീയ സ്ഥിതിയും നിത്യന ഉള്ള വരവും പോക്കും അവരും കാണുന്നുണ്ടായിരുന്നു ...സെക്രട്ടറിയുടെ റൂമിന്‍റെ തുറന്നു കിടന്ന ജനാലക്ക്‌ ചെന്ന അവര്‍ കണ്ട കാഴ്ചയും കേട്ട സംഭാഷണവും ഇങ്ങനെ .....

ഉപഭോക്താവ്‌ ഇടുപ്പില്‍ ഒളിച്ചു കൊണ്ടുവന്ന വെട്ടുകത്തി ഊരിക്കൊണ്ട് ഇങ്ങനെ അലറി

"നിന്നെ വെട്ടി തുണ്ടമാക്കുമെടാ ....----മോനേ "

ഭയന്ന് വിറച്ച സെക്രട്ടറി :"അണ്ണാ ഇതു എന്‍റെ കുഴപ്പം അല്ല ...പേപ്പര്‍ ശരിയായി വരാത്ത താണ് ....നാളെ ഈ കാര്യത്തിന് വേണ്ടി ഞാന്‍ ജില്ലാ ബാങ്കില്‍ പോകും തീര്‍ച്ച "

ഗുണഭോക്താവ് :"നീ ഇനി ഒരിടത്തും പോകണ്ട ....നീ ഇനി ജീവിചിരിക്കണ്ട ...എന്‍റെ മോള്‍ടെ കല്യാണം മുടങ്ങി ...ഞാന്‍ നാണം കെട്ടു....നിന്നെ വെട്ടിക്കൊന്നു ഞാന്‍ ജയിലില്‍ പോകും ..."

സെക്രട്ടറിയും ...ഗുണഭോക്താവും ഇങ്ങനെ അരങ്ങു നിറഞ്ഞാടുമ്പോള്‍ ...പുറത്തു നിന്നു ജനം "അരുതേ "എന്ന് വിലക്കുന്നു ...പെട്ടെന്ന് അവിടെ നിന്നിരുന്ന പെണ്മക്കളില്‍ മൂത്തവള്‍ ഇങ്ങനെ അലറി "അച്ഛന്‍ കൊല്ലും ...കൊല്ലും ..എന്ന് പറഞ്ഞോണ്ടിരിക്കാതെ ....ഈ കള്ള------മോനേ അങ്ങ് വെട്ടി കൊല്ലച്ചാ " എന്ന് ...ഇതു കേട്ട സെക്രട്ടറി പാന്റില്‍ മൂത്രം ഒഴിചെന്നു കഥയുടെ പിന്നാമ്പുറം..പിന്നെ നാട്ടുകാര്‍ ഒരുവിധം ഗുണഭോക്താവിനെ അനുനയിപ്പിച്ചു ..പൈസ ഗഡുക്കള്‍ ആയി കൊടുത്തു കൊള്ളാമെന്ന് സെക്രട്ടറി സമ്മതിച്ചു ...മനസ്സില്ലാ മനസ്സോടെ ഈ നിബന്ധന ആ പാവം അംഗീകരിച്ചു ...അയ്യായിരവും ...രണ്ടായിരവും ..ആയ് ഒരു വിധം പൈസ വാങ്ങി എടുത്തു (എന്ന് വിശ്വസിക്കുന്നു )...ഓരോ ഗടുക്കളും വാങ്ങി പോകുന്ന ആ പാവം ഇങ്ങനെ ചിന്തിചിട്ടുണ്ടാകണം .."ഭഗവാനെ ...ആര്‍ക്കും ഇതുപോലെ ലോട്ടറി അടിക്കല്ലേ " എന്ന് ..

അടിക്കുറിപ്പ്‌ :ഈ കഥയില്‍ വന്നിട്ടുള്ള കഥാപാത്രങ്ങള്‍ .അവരവരുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ചവര്‍ ആണ് ..പിന്നെ സത്യം തുറന്നു പറയുന്നതിനിടയില്‍ ഏതെങ്കിലും കഥാപാത്രത്തെ വേദനിപ്പിക്കേണ്ടി വന്നെങ്കില്‍ അത് സ്വാഭാവികം മാത്രമായി കരുതുക .വേദന ഇനിയും കിട്ടുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതെ ഇരിക്കുക .ഇതിന്റെ പേരില്‍ എന്നോട് മിണ്ടാതെ ഇരിക്കുകയോ ..പിറകില്‍ നിന്നു കൊഞ്ഞനം കാട്ടുകയോ അരുത്‌ ...ഒരു കാര്യം ഓര്‍ത്തോ "എനിക്കും അടിക്കും ലോട്ടറി ...."

2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

നേരറിയാന്‍.... മോഹനനന്‍ സി.ബി.ഐ

ഓമനക്കുട്ടന്‍
ശ്രീ ദുര്‍ഗാ ഹോട്ടല്‍
കരുനാഗപള്ളി .പി .ഓ
കരുനാഗപള്ളി
കൊല്ലം

ഞാന്‍ ഈ അഡ്രെസ്സ് വായിച്ച് തീര്‍ത്തപ്പോള്‍ ജനാര്‍ദ്ദനന്‍ അണ്ണന്‍ ആകാംഷയോടെ വീണ്ടും ചോദിച്ചു .."എവിടെ കരുനാഗപള്ളി അല്ലെ"?ഞാന്‍ അതെ എന്ന് മൂളി .എന്നോട്‌ ആ കത്ത് പൊട്ടിച്ച് വായിച്ചു കൊടുക്കാന്‍ പറഞ്ഞു അണ്ണന്‍ .ഞാന്‍ കത്ത് തുറന്നു വായിക്കാന്‍ തുടങ്ങി (അക്ഷരതെറ്റുകളുടെ ഒരു കൂമ്പാരം ആയിരുന്നു എങ്കിലും ,അതിനിടയിടയിലും ഓമന കുട്ടന്‍ എഴുതിവച്ച കാര്യം എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞു ) "ബഹുമാന പെട്ട അച്ഛന്‍ അറിയുന്നതിന് ,ഞാന്‍ അച്ഛന്‍ വഴക്ക് പറഞ്ഞതിനാല്‍ പിണങ്ങി നാട് വിട്ടു .എനിക്ക് ആരും ഇല്ല എന്ന് തോന്നിയപ്പോള്‍ നേരെ റയില്‍ പാളത്തില്‍ പോയി തലവച്ചു ,ട്രെയിന്‍ വരുന്നതും കാത്ത് കിടന്നു .പെട്ടെന്ന് ദൈവം ഒരു ദൂതന്‍റെ വേഷത്തില്‍ വന്നു എന്നെ പിടിച്ച് എഴുനെല്‍പ്പിച്ചു ...എന്നിട്ട് കരണത്ത് ഒന്നു പൊട്ടിച്ചു .മേലാല്‍ ഇവിടെയെങ്ങും കണ്ടു പോകരുത്‌ എന്ന് താക്കീതും തന്നു ...അപ്പോളാണ് അയാള്‍ ദൈവം അല്ല ചെകുത്താന്‍ ആണെന്ന് മനസ്സില്‍ ആയതു ...ഞാന്‍ അവിടെ നിന്നും പോയി ,കുറെ അലഞ്ഞു ...വയറു വിശന്നപ്പോള്‍ ഒരു ഹോട്ടലില്‍ കേറി ശാപ്പാട്‌ കഴിച്ചു .ആ ഹോട്ടല്‍ സപ്ലയര്‍ ദിവാകരണ്ണന്‍ എനിക്ക് ആ ഹോട്ടലില്‍ തന്നെ ജോലി ശരിയാക്കി തന്നു ..എന്നെ തിരക്കി ആരും വരരുത് ,ഞാന്‍ ഇനി വീട്ടിലേക്ക്‌ ഇല്ല .ഞാന്‍ നില്ക്കുന്ന ഹോട്ടെലും സ്ഥലവും എഴുതുന്നില്ല .നിങ്ങള്‍ തിരക്കി വന്നാലോ .എനിക്ക് സുഖം തന്നെ .കത്ത് ചുരുക്കുന്നു .
എന്ന് മകന്‍
ഓമനക്കുട്ടന്‍
തീര്‍ന്നതും ജനാര്‍ദ്ദനന്‍ അണ്ണന്‍ ദൂരേക്ക്‌ മിഴി നട്ടു വിവശനായി ഇരുന്നു .ഇതുകണ്ട് എന്നോടൊപ്പം നിന്നിരുന്ന മോഹനന്‍ ഉടനെ സി .ബി .ഐ ആഫീസര്‍ ആയി "പേടിക്കണ്ട അണ്ണാ...അവന്‍ എവിടെ ഉണ്ടെങ്കിലും ഞാന്‍ പൊക്കും"എന്ന് ഉറപ്പും കൊടുത്തു .പിറ്റേന്ന് രാവിലെ മോഹനനും ഒരു സഹായിയും കൂടി തിരഞ്ഞു പോകാനുള്ള തയ്യാറെടുപ്പില്‍ .വഴി ചിലവിനു നൂറു രൂപ കൊടുത്തുകൊണ്ട് ജനാര്‍ദ്ദനന്‍ അണ്ണന്‍ പറഞ്ഞു "അവനോട്‌ പരേണം അച്ഛന് ദേഷ്യം ഒന്നും ഇല്ല ,മടങ്ങി വരാന്‍ "മോഹനന്‍ ശരി എന്ന് തലയാട്ടി .... മോഹനനും സഘവും നേരെ കരുനാഗപള്ളി ക്ക് വച്ചു പിടിച്ചു .സി.ബി.ഐ ബുദ്ധിയാല്‍ കരുനാഗപള്ളി ടൌണില്‍ തന്നെ ഉള്ള ഹോട്ടല്‍ കണ്ടെത്തി .അതിനുള്ളിലേക്ക് കയറിയപ്പോള്‍ നമ്മുടെ കഥാനായകന്‍ കസ്റൊമെഴ്സിനു ചായയും പലഹാരങ്ങളും വിളമ്പുന്ന തിരക്കില്‍ .അതി ബുദ്ധിമാനായ മോഹനന്‍ തന്‍റെ കൂട്ടാളിക്കൊപ്പം പതിയെ കടന്നു കാഷ്യറുടെ അടുത്തുള്ള മേശയില്‍ ഇരുന്നു .(മോഹനന്‍ കരുതി നമ്മളെ കണ്ടു അവന്‍ ഓടികളഞ്ഞാലോ ?")കാഷ്യര്‍ ചോദിച്ചു "എന്താ കഴിക്കാന്‍ ?"...."ദോശ പോരട്ടെ "..മോഹനന്‍റെ മറുപടി .കാഷ്യര്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു "ദോശ രണ്ടേ '".....അല്പം കഴിഞ്ഞപ്പോള്‍ നമ്മുടെ കഥാനായകന്‍ രണ്ടു പ്ലേറ്റ് ദോശയുമായ്‌ ഇതാ വരുന്നു ..ദോശ മേശമേല്‍ വച്ചതും മോഹനന്‍ കേറി സപ്ലയരുടെ കൈക്ക്‌ ഒരു പിടുത്തം .അല്പം അന്ധാളിച്ച സപ്ലയര്‍ ഉടനെ പരിസര ബോധം വീണ്ടെടുത്തു .."നിന്നെ കണ്ടുപിടിക്കാന്‍ കഴിയില്ല എന്ന് കരുതിയോ ,"...നമ്മുടെ നായകന്‍ കുതറി ഓടാന്‍ നോക്കിയില്ല .മോഹനന്‍ കാര്യങ്ങള്‍ വിശദമായി ഹോട്ടലിന്റെ കാഷ്യര്‍ കം ഓണറെ ധരിപ്പിച്ചു .കാഷ്യര്‍ അത്ര ദിവസം ജോലി എടുത്തതിന്റെ കൂലി ആയി നൂറ്റി അമ്പതു രൂപയും കൊടുത്തു .കഥാ നായകനെയും കൊണ്ട് ഹോട്ടലില്‍ നിന്നു പുറത്തിറങ്ങിയപ്പോളാണ് മോഹനന്‍റെ മനസ്സില്‍ ആ ആശയം ഉദിച്ചത് ...ഫോണ്‍ ചെയ്തു കഥാ നായകനെ കിട്ടിയ വിവരം വീട്ടുകാരെ അറിയിച്ചു കളയാം ,അവര്‍ക്ക്‌ ടെന്‍ഷന്‍ കുറഞ്ഞു കിട്ടുമല്ലോ ..ഈ ചിന്തയോടെ മോഹനന്‍ അടുത്ത കടയില്‍ കേറി ഫോണ്‍ ചെയ്തു .അന്ന് നാട്ടില്‍ മൊബൈല് കളോ ,എല്ലാ വീട്ടിലും ഫോണ്‍ സൌകര്യമോ ഇല്ല .ആകെ ഞങ്ങളുടെ നാട്ടില്‍ ഫോണ്‍ ഉള്ളത് ഒരു ഗള്‍ഫ്‌ കാരന്‍റെ വീട്ടില്‍ മാത്രമാണ് .മോഹനന്‍ ആ വീട്ടിലേക്ക്‌ ഫോണ്‍ വിളിച്ചു .മറുതലക്കല്‍ ഫോണ്‍ എടുത്തത്‌ അവിടത്തെ വല്യമ്മ ആയിരുന്നു ......സംസാരം ദേ...ഇപ്രകാരം ആയിരുന്നു ..
മോഹനന്‍ :"അക്കാ ഞാന്‍ മോഹനന്‍ ആണ് "
വല്യമ്മ :"കണ്ടു പിടിച്ചോ "
മോഹനന്‍ :"പിന്നെ ...സാധനം നമ്മളുടെ കാസ്റ്റ്ടിയില്‍ ഉണ്ട് ...ഒരു മണിക്കൂറിനുള്ളില്‍ കൊണ്ടു വരും "
വല്യമ്മ :(നിശബ്ദം )
മോഹനന്‍ തുടര്‍ന്ന് ഒരു തത്വ ജ്ഞാനി ആയി ..."എല്ലാം വിധിയാണ് അക്കാ ...അവന്‍റെ സമയദോഷം കൊണ്ടു സംഭവിച്ചതാ ....എല്ലാം .."...ഇതു മുഴുവന്‍ കേള്‍ക്കാന്‍ നില്‍ക്കാതെ വല്യമ്മ ഫോണ്‍ വച്ചിട്ട് കഥാ നായകന്‍റെ വീട്ടിലേക്ക്‌ ഓടി ...ബസ്സ് സ്റ്റോപ്പില്‍ വായ് നോക്കി ഇരിക്കുകയായിരുന്നു ഞാനും കൂട്ടുകാരും ....വാണം വിട്ട പോലെ പായുന്ന വല്യമ്മ ,വേഗത കുറക്കാതെ ഞങ്ങളെ കൈകാട്ടി വിളിച്ചു ....ഞങ്ങള്‍ വല്യമ്മയുടെ കൂടെ വച്ചു വിട്ടു ...അടുത്തെത്തി ഞാന്‍ ചോദിച്ചു "എന്ത് പറ്റി".വല്യമ്മ ആംഗ്യം കാട്ടി "വാ " എന്ന് മാത്രം പറഞ്ഞു ...കഥാനായകന്റെ വീടെത്തി ..മുറ്റത്തു പുന്നക്കായ്‌ പരിപ്പ് തോട് കളഞ്ഞു ഉണങ്ങാന്‍ ഇട്ടിരിക്കുന്നു .....ഉമ്മറത്ത്‌ നായകന്‍റെ അമ്മയും സഹോദരിയും ഇരിപ്പുണ്ട് ...മുറ്റത്തു കിടന്ന പുന്നക്കായ്‌ പരിപ്പ്‌ ചാക്കിന്റെ മൂല മടക്കി തൂക്കി എടുത്തു കൊണ്ട് വല്യമ്മ പറഞ്ഞു ...ഇതെല്ലം പറക്കി ഒതുക്കി മുറ്റം വൃത്തിയാക്കി ഇടാന്‍ പറഞ്ഞു ..പിന്നെ അമ്മയോടും സഹോദരിയോടും ആഹാരം കഴിച്ചു കൊള്ളാനും വല്യമ്മ നിര്‍ദേശിച്ചു ...കാര്യം മനസ്സില്‍ ആകാതെ അവര്‍ ഞങ്ങളെ നോക്കി ....ഞങ്ങള്‍ക്കും ഒന്നും പിടികിട്ടിയില്ല ...വല്യമ്മ പറഞ്ഞു "മോഹനന്‍ വിളിച്ചു .....ഒരു മണിക്കൂറിനകം കൊണ്ടു വരും ....എല്ലാം വിധിയാണ് രാജമ്മേ ...നമ്മള്‍ സഹിച്ചല്ലെ പറ്റു"..നായകന്‍റെ അമ്മയും സഹോദരിയും വലിയവായില്‍ നിലവിളിച്ചു ...ഞങ്ങള്‍ക്കും കാര്യം പിടികിട്ടി ...അധികം താമസിയാതെ ഒരു മരണ വീടിന്റെ എല്ലാ സൌകര്യങ്ങളും ഒരുങ്ങി ......ആള്‍ക്കാര്‍ വന്നു നിറഞ്ഞു ...എങ്ങും ദുഃഖം തളം കെട്ടി നില്ക്കുന്നു ....ആള്‍ക്കാര്‍ കുശു കുശുത്തു "അവന് ഇതിന്‍റെ വല്ല ആവിശ്യവും ഉണ്ടായിരുന്നൊ "......ചില സ്ത്രീകള്‍ ഇങ്ങനെ പറഞ്ഞു "രാജമ്മേടെ വായില്‍ ചോറ് ആയതാരുന്നു ...കഷ്ടപ്പെട്ട് ഇത്രയും വളര്‍ത്തി എടുത്തില്ലേ "....രംഗം ഇങ്ങനെ ചൂടു പിടിച്ച് നില്‍ക്കുമ്പോള്‍ ദേ....വരുന്നു മോഹനനും സംഘവും കൂട്ടത്തില്‍ നമ്മുടെ നായകനും ....ആള്‍ക്കാര്‍ എല്ലാം അന്ധം വിട്ടു നായകനെ നോക്കി ...അപ്പോള്‍ നായകന്‍ ആകെ പരിഭ്രമിച്ചു ...തന്‍റെ അച്ഛന്‍ തട്ടി പോയി എന്ന് തെറ്റിദ്ധരിച്ച നായകന്‍ "എന്‍റെ അച്ഛാ " എന്ന് നിലവിളിച്ച് വീട്ടിലേക്കോടി ...അപ്പോള്‍ ദേ ..കസ്സെരയില്‍ താടിക്ക് കൈയും കൊടുത്ത് അച്ഛന്‍ ഇരിക്കുന്നു ...പിന്നെ ഒന്നും ആലോചിച്ചില്ല ...."അമ്മേ "എന്നലറിക്കൊണ്ട് വീടിനുള്ളിലേക്ക് കടക്കാന്‍ നോക്കിയ കഥാനായകനെ പിടിച്ചു നിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ പറഞ്ഞു ..."നീ മരിച്ചു പോയെന്ന് വിളിച്ച് പറഞ്ഞതു കൊണ്ടാ ആളുകള്‍ കൂടിയത്‌ എന്ന് "...നായകന്‍ അന്ധം വിട്ടു നില്‍ക്കുന്നതിനിടയില്‍ ഞങ്ങള്‍ മോഹനനെയും വല്യമ്മ യെയും തിരഞ്ഞു ...രംഗം പന്തിയല്ലെന്ന് തോന്നിയ വല്യമ്മ അപ്പോളെ മുങ്ങിയിരുന്നു ....പിന്നെ മോഹനന്‍ വിളിച്ചിട്ടും നിക്കാതെ അപ്പുറത്തെ പറമ്പും കടന്നു പോകുന്നത് കണ്ടു ....ഇതിനിടയില്‍ നായകന്‍റെ അമ്മ വന്നു ടിയാനെ കെട്ടിപ്പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു ..."നീ ഇനി എങ്ങോട്ടെക്കും പോകല്ലേ ...ഞാന്‍ എന്ത് മാത്രം തീ തിന്നെടാ "എന്ന് .....മാതാവിന്‍റെ ഈ ആവശ്യം ശിരസ്സാ വഹിച്ച് എട്ടാം ക്ലാസ്സ്‌ കാരനായ നായകന്‍ അന്ന് മുതല്‍ സ്കൂളില്‍ പോകുന്നത് പോലും നിര്‍ത്തി .

അടിക്കുറിപ്പ്‌ :ഈ കഥയും കഥാപാത്രങ്ങളും ആരെങ്കിലുമായി സാമ്യം തോന്നുന്നു എങ്കില്‍ അത് യാതൃച്ചികം മാത്രമല്ല ട്ടോ ...എന്ന് വച്ചു ഇതിന്‍റെ പേരില്‍ ഈ പാവത്തിന്റെ കയ്യും കാലും തല്ലി ഓടിക്കരുതെന്ന് അപെക്ഷ..

2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

പച്ച കശുവണ്ടിയും പിന്നെ ഞാനും ...

മുറ്റം നിറയെ കരിം പാറകള്‍ അതിന് പിന്നില്‍ തെക്കു വടക്കു നീളത്തില്‍ നീണ്ടു കിടക്കുന്നതാണ്‌ ഞാന്‍ പഠിച്ച എല്‍ .പി .സ്കൂള്‍ .അടുത്ത് ഒരു ചിറ ഉള്ളത് കൊണ്ട് ചിറയില്‍ സ്കൂള്‍ എന്നും ....എന്‍റെ ഗ്രാമത്തിന്‍റെ വടക്കു വശത്തായി സ്ഥിതി ചെയ്യുന്നതിനാല്‍ ''വടക്കേ സ്കൂള്‍ എന്നും വിളിപ്പേരുള്ള (തെക്ക്‌ മറ്റൊരു സ്കൂള്‍ കൂടി ഉണ്ട്) ഈ സരസ്വതീ നിലയത്തിലാണ് എന്‍റെ വിദ്യാഭ്യാസത്തിന്റെ ഹരിശ്രീ കുറിച്ചത് .വയല്‍ കടന്നു ചിറയുടെ കരയിലൂടെ ഇങ്ങനെ നടന്നു ചെല്ലുമ്പോള്‍ ഇരു വശങ്ങളിലേക്കും തല കുമ്പിട്ടു നില്ക്കുന്ന കശുഅണ്ടി മരങ്ങള്‍ കാണാം ...അത് കഴിഞ്ഞു കഷ്ടിച്ച് ഒരു നൂറു മീറ്റര്‍ ദൂരം ഉണ്ട് സ്കൂളിന് .കശുവണ്ടി സീസന്‍ ആയാല്‍ ഈ മരങ്ങള്‍ കശുവണ്ടിയുടെ ഭാരത്താല്‍ ഒന്നു കൂടി റോഡിലേക്ക്‌ കുമ്പിടും .ഈ കണ്ട കശുവണ്ടി മരങ്ങളുടെ എല്ലാം ഉടമ തൊട്ടടുത്ത് തന്നെ ആണ് താമസ്സം .ആളെ കണ്ടാല്‍ ആരും ഒന്നു വിറക്കും ...നല്ല ഉയരവും അതിനൊത്ത തടിയും പിന്നെ കൊമ്പന്‍ മീശയും ഒക്കെ ആയി ആശാന്‍ ബുല്ലെറ്റില്‍കറങ്ങുന്നത് കാണാന്‍ ഒരു കല തന്നെ ആണേ .... കശുവണ്ടി കണ്ടാല്‍ അത് പറിക്കാതെ കടന്നു പോകാന്‍ തോന്നില്ല ....എന്നെ പറിച്ചോ ..എന്ന മട്ടിനു പോകുന്ന ആളുകളുടെ തലയില്‍ തട്ടും വണ്ണം ഇങ്ങനെ നില്‍ക്കുവാ അതുങ്ങള്‍ .....അന്ന് ഞാന്‍ മൂന്നാം ക്ലാസ്സ്‌ കാരനാ(കൈയ്യില്‍ ഇരുപ്പ്‌ പത്താം ക്ലാസ്സ്‌ കാരന്‍റെ ആയിരുന്നേ )വല്യമ്മേടെ മോന്‍റെഒപ്പം ആണ് സ്കൂളില്‍ പോകാറ് (അവന്‍ നാലാം ക്ലാസ്സ്‌ )കൂടെ കുറെ കൂട്ടുകാരും ഉണ്ടാവും ...പച്ച കശുവണ്ടി അതിന്‍റെ കണ്ണിനിട്ടു കുത്തി പരിപ്പ്‌ പുറത്തെടുക്കുന്ന വിദ്യ എന്‍റെ ചേട്ടനും കൂട്ടുകാര്‍ക്കും അറിയാമായിരുന്നു .അവന്‍മാര്‍ അണ്ടിപരിപ്പ്‌ പുറത്തെടുത്ത്‌ തിന്നും .കൊതി നോക്കി നില്ക്കുന്ന എനിക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ പൊട്ടിയ കഷ്ണങ്ങള്‍ കിട്ടിയാലായി ...അതും അവന്മാര്‍ക്ക് ദയ തോന്നിയാല്‍ ...ഇതെല്ലം കണ്ടു എന്‍റെ മനസ്സിലെ വീരന്‍ സടകുടന്ജ് എഴുനേറ്റു ..അങ്ങനെ വിട്ടാല്‍ ശരിയാകില്ലല്ലോ ഈ വിദ്യ പഠിച്ചിട്ടു തന്നെ കാര്യം ...രാവിലെ സ്കൂളില്‍ പോകുന്ന വഴിക്കെല്ലാം ഈ ചിന്ത എന്നെ ചൂഴ്ന്നു നിന്നു ....ഇതാ എത്തിപ്പോയ്‌ ....ദൂരെ വച്ചു തന്നെ കശുവണ്ടികള്‍ ഇങ്ങനെ മാടി വിളിക്കുകയാണ്‌ .ചേട്ടനും കൂട്ടുകാരും കശുവണ്ടി പറിച്ചെടുത്തു.കൂട്ടത്തില്‍ ഞാനും പറിച്ചു മുഴുത്ത ഒരെണ്ണം .പിന്നെ അവന്‍മാര്‍ ചെയ്യുമ്പോലെ രണ്ടു ചെറിയ കമ്പ്‌ എടുത്ത് കുത്താന്‍ ആരംഭിച്ചു ...അവന്‍മാര്‍ രണ്ടും മൂന്നും എണ്ണം കുത്തി തിന്നു തീര്‍ന്നിട്ടും എനിക്ക് ഒരെണ്ണം പോലും ശരിയായി കുത്തി തീര്‍ക്കാന്‍ പറ്റിയില്ല .എന്നും പൊട്ടും പൊടിയും കിട്ടുമായിരുന്ന എനിക്ക് ,സ്വതന്ത്രമായി ചെയ്യാന്‍ പോയത് കൊണ്ട് അതും നഷ്ടപ്പെട്ടു ...കൊതിയും ,ദേഷ്യവും സങ്കടവും ഒക്കെ ഒരുമിച്ച് വന്നു .ദേഷ്യം പിടിച്ച ഞാന്‍ കമ്പ്‌ കളഞ്ഞു റോഡ്‌ അരികില്‍ കിടന്ന വലിയ മെറ്റല്‍ എടുത്ത് കശുവണ്ടി ഇടിച്ചു പൊളിക്കാനായി അടുത്ത ശ്രമം .ഇതു തുടരുന്നതിനിടയില്‍ സ്കൂളില്‍ മണി അടി മുഴങ്ങി .എല്ലാവരും എഴുനേറ്റു സ്കൂളിലേക്ക്‌ ഓടി ,കൂടെ ഞാനും ഒപ്പം ഇടിച്ച് പരുവമാക്കിയ പച്ചകശുവണ്ടി ഭദ്രമായി എടുത്തു നിക്കറിന്റെ പോക്കറ്റില്‍ ഇട്ടു ..ഇന്റെര്‍വെല്‍ സമയത്തു പൊളിച്ചു തിന്നാം എന്ന ശുഭാപ്തി വിശ്വാസത്തോടെ ... ക്ലാസ്സ്‌ ആരംഭിച്ചു .കുറച്ച് കഴിഞ്ഞപ്പോള്‍ തുടയില്‍ ചെറിയ ചൊറിച്ചില്‍ അനുഭവപ്പെട്ടു ..ആ ചൊറിച്ചില്‍ ക്രമേണ കൂടി വന്നു ...ചൊറിച്ചില്‍ സുഖകരമായ ഒരു അനുഭുതിയിലെക്ക് പോയി ...കൈ ഈ ചൊറിച്ചില്‍ ജോലി തുടരുന്നു എങ്കിലും മനസ്സ്‌ കശുവണ്ടി പരിപ്പിന്ടെരുചി ഓര്‍ത്ത്‌ പുളകിതമായ് ഇരിക്കുക ആയിരുന്നു .വേഗം ഇന്റെര്‍വെല്‍ ആയെങ്കില്‍ എന്ന് മാത്രം ഞാന്‍ ആഗ്രഹിച്ചു .ക്ലാസ്സ്‌ അവസാനിക്കാറായപ്പോള്‍ ആര്‍ത്തി മൂത്ത് ഞാന്‍ പതിയെ കശുവണ്ടി പുറത്തെടുത്ത്‌ അതിന്‍റെ ഭംഗി ആസ്വദിച്ച് മായിക ലോകത്ത്‌ ഇങ്ങനെ വിരാചിക്കുംപോള്‍ ഒരു അലര്‍ച്ച "എന്താടാ അത് ".എന്‍റെ അമ്മേ ....ദഹിപ്പിക്കുന്ന നോട്ടവും ആയ്‌ നളിനി സാര്‍ മുന്‍പില്‍ .കശുവണ്ടി വാങ്ങി ജനനില്‍ കൂടി പുറത്തേക്ക് ഒരേറു.കൂടെ ദേഷ്യം കലര്‍ന്ന കുറെ ഉപദേശ ശരങ്ങളും ...കശുവണ്ടി നഷ്ടപ്പെട്ടതിന്‍റെ വേദന എന്നെ വല്ലാതെ നീറ്റി...അപ്പോളും തുടയിലെ ചൊറിച്ചില്‍ നിര്‍ബാതം തുടര്‍ന്നു...സ്കൂള്‍ സമയത്ത് എല്ലാം ചൊറിയോട്‌ ചൊറി ...വല്യമ്മയുടെ വീട്ടില്‍ എത്തിയിട്ടും ചൊറി അവസാനിച്ചില്ല ....ഇതു കണ്ട ചേച്ചി ചോദിച്ചു "എന്താടാ ".ഒന്നുമില്ല എന്ന മട്ടില്‍ ചുമല്‍ രണ്ടും മേലോട്ട് അനക്കി ഞാന്‍ "സ്ടും " എന്ന ശബ്ദം പുറപ്പെടുവിച്ചു .അവളുടെ കണ്ണില്‍ പെടാതെ മാറി നിന്നു വീണ്ടും ചൊറി ആരംഭിച്ചു .എന്തോ പന്തികേട്‌ തോന്നിയ ചേച്ചി ...പിറകെ വന്നു എന്നെ ചോദ്യം ചെയ്തു .അവസാനം അവള്‍ നിക്കര്‍ പൊക്കി നോക്കിയപ്പോള്‍ തുടയില്‍ ദേ..ഇന്ത്യയുടെ ഭൂപടം ....ചുമന്നു തുടുത്ത്‌ അങ്ങനെ കിടക്കുന്നു ....ഞാനും അപ്പോഴാണ് അത് ശ്രദ്ധിച്ചത് .....വാര്‍ത്ത കാട്ടു തീ പോലെ വീട്ടില്‍ പടര്‍ന്നു...വല്യമ്മയും ,വല്യചെച്ചിയും,അണ്ണനും എല്ലാം ....പിന്നെ അവര്‍ കാരണം കണ്ടെത്താന്‍ മത്സരിച്ചു ...ആട്ടു പുഴു ....ചിലന്തി ...അങ്ങനെ പോയി കാരണങ്ങള്‍ ...പിന്നെ വല്യേച്ചി കമ്പോണ്ടെര്‍ ആയി തുളസി ഇല അരച്ച് "ഭൂപടത്തില്‍ " ഇട്ടു .അല്പം ആശ്വാസം കിട്ടിയ ...ഞാന്‍ നേരെ വീടിലേക്ക്‌ വച്ചു പിടിച്ചു .... അവിടെ എത്തിയപ്പോള്‍ ചൊറിച്ചില്‍ പൂര്‍വ്വാതികം ഭംഗിയായി തിരികെ വന്നു ....പിന്നെ അമ്മയുടെ വക പരിശോധന തുടങ്ങി ....എന്നിട്ട് ചോദിച്ചു കണ്ട കുറ്റിക്കാട്ടില്‍ ഒക്കെ കേറിയത്‌ എന്തിനാ എന്ന് ...പെട്ടെന്ന് അമ്മക്ക്‌ കൈയ്യില്‍ ഇരുന്ന എന്‍റെ നിക്കറില്‍ നിന്നു പച്ചകശുവണ്ടി മണം അനുഭവപ്പെട്ടു ....പിന്നെ വിശദമായ പരിശോധനയില്‍ ...പച്ചകശുവണ്ടിയുടെ ഒരു കഷ്ണവും ...എന്‍റെ നിക്കറിന്റെ പോക്കെറ്റില്‍ പടര്‍ന്ന കറയും..കണ്ടെത്താന്‍ കഴിഞ്ഞു .....പിന്നെ ചോദ്യ ശരങ്ങള്‍ അമ്മയില്‍ നിന്നു .."എങ്ങനെ ...എവിടെ നിന്നു ഈ കശുവണ്ടി എന്‍റെ പോക്കെറ്റില്‍ കേറി .....ഞാന്‍ നടന്ന സംഭവം വിവരിച്ചു .....എന്‍റെ തുട അവശന്‍ ആയതു കൊണ്ടും .....മുറ്റത്തു നില്ക്കുന്ന കയ്പ്പന്‍ നെല്ലിയുടെ കൊമ്പിന് ആയുസ് ഉള്ളത് കൊണ്ടും അടി കൊള്ളാതെ രക്ഷപെട്ടു ....പിന്നെ ആശുപത്രിയില്‍ പോയി മരുന്ന് പുരട്ടി ...മൂന്നു ദിവസം സ്കൂളില്‍ പോകാതെ കഴിച്ചു കൂട്ടി ..അതിന് ശേഷം "പച്ച " പോയിട്ട് ...ഉണക്ക കശുവണ്ടി കണ്ടാലും ഞാന്‍ എടുക്കില്ലായിരുന്നു ....അഥവാ എടുത്താലും പോക്കെറ്റിന്റെ നാലയലത്ത്‌ അതിനെ അടുപ്പിക്കില്ലായിരുന്നു ......
@കിരണ്‍
ഇത് സൌദിയിലെ അബഹ -ശാബാന്‍ റോഡ്‌ ...എടുത്തത് സ്വന്തമായി കൂട്ടുകാരന്റെ

2009, സെപ്റ്റംബർ 30, ബുധനാഴ്‌ച

ഉദയന്‍ ആണ് താരം ....

വീട്ടില്‍ നിന്നു കുറച്ച് നടന്നാല്‍ വയല്‍ എത്തും .പിന്നെ പച്ച പിടിച്ചു നില്ക്കുന്ന വയലും ..അതിനെ രണ്ടായി കീറി മുറിച്ച് ഒഴുകുന്ന ചെറിയ തോടും .പാട വരമ്പില്‍ കൂടി നടന്നു തോടിന്‍റെ അടുത്തെത്തിയാല്‍ ചെറിയ ഒരു പാലം ,പാലം മുറിച്ച് കടക്കുന്നതിനിടയില്‍ അതിനടിയിലൂടെ കള...കള ശബ്ദം പൊഴിച്ച് ഒഴുകുന്ന വെള്ളവും പിന്നെ അതില്‍ നീന്തി തുടിക്കുന്ന ചെറു മീനുകളും കണ്ടു ഇങ്ങനെ നില്‍ക്കുമ്പോള്‍ ..... വെള്ളിടി പോലെ ആ കാര്യം മനസ്സിലേക്ക്‌ ഓടിവന്നു "ദൈവമേ ഇന്നു ജയകുമാര്‍ സാറിന്‍റെ രസതന്ത്ര ക്ലാസ്സ് ആണല്ലോ "... മനസ്സില്‍ നിറഞ്ഞ സന്തോഷ കിരണങ്ങള്‍ എല്ലാം എങ്ങോ പോയി ഒളിക്കും ..പിന്നെ യാന്ത്രികമായി ക്ലാസ്സിലേക്ക്‌ വച്ചു പിടിക്കും .രസതന്ത്ര ക്ലാസ്സ്‌ കുറച്ച് കടുപ്പം തന്നെ ആണ് കേട്ടോ ..ഒരു വലിയ ചൂരല്‍ ആണ് അതിനെ പറ്റി ഓര്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയാറ്...പിന്നെ ഈ ഭൂതം പഠിക്കാന്‍ "മിടുക്കനായതുകൊണ്ട്" അടിക്ക് ഒരു പഞ്ഞവും ഉണ്ടായിരുന്നില്ല .പിന്നെ രസതന്ത്രത്തിന്റെ സൂത്രവാക്യങ്ങള്‍ ഈ പാവം ഭൂതത്തിന്‍റെ മനസ്സാകും ലാബിലേക്ക് കേറികൂടാന്‍ ശ്ശി..പ്രയാസം ആണ് കേട്ടോ .ആയതിനാല്‍ എല്ലാ രസതന്ത്ര ക്ലാസ്സ്‌ ദിനവും ഈ ഉള്ളവന് "അടി തന്ത്ര ക്ലാസ്സ്‌ "ദിനം ആയിരുന്നു ...എനിക്ക് പഠിക്കുന്ന കുട്ടികളോട് (അടി കിട്ടാത്തവന്‍ മാരോടും അവള് മാരോടും )വലിയ ദേഷ്യവും അസൂയയും ആയിരുന്നു ....കാരണം ഇവരെല്ലാം ചേര്‍ന്നു അടി വാങ്ങുകയാണെങ്കില്‍ എനിക്ക് കിട്ടുന്ന അടിയുടെ എണ്ണം കുറച്ച് കുറഞ്ഞെനെ.... അതില്‍ ഏറ്റവും കൂടുതല്‍ അസൂയ തോന്നിയത്‌ ഉദയനോട് ആണ് ....ഉദയകുമാര്‍ ....എന്‍റെ കൂട്ടുകാരന്‍ ആണ് .ബാക്കി എല്ലാ ക്ലാസ്സിലും മണ്ട ശിരോമണി ആയ അവന്‍ രസതന്ത്ര ക്ലാസ്സില്‍ കേമനായത് എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല ....സാര്‍ ക്ലാസ്സില്‍ വന്നു കഴിഞ്ഞാല്‍ കുറച്ചു പഠിപ്പിക്കും ....ഇടക്ക് ഓരോ മുലകത്തിന്റെയും സൂത്രവാക്യം ചോദിക്കും ...ആ സമയത്ത് സാറിന്‍റെ ഫ്രെയിമില്‍ തെളിയുന്ന ആളിനോടാ ചോദ്യം വരുന്നതു ...സാറിന്‍റെ കൈയ്ക്ക് നല്ല വ്യായാമം വേണ്ട ദിവസം ആണെങ്കില്‍ എന്‍റെ ദയനീയമായ മുഖം സാറിന്‍റെ ഫ്രെയിമില്‍ ആദ്യമേ തന്നെ തെളിയും ...ക്ലാസ്സ്‌ കഴിയുന്നതിനിടയില്‍ ഒന്നു രണ്ടു തവണ കൂടി വീണ്ടും തെളിയും ...എന്‍റെ കൈ വെള്ള പലപ്പോഴും ഇങ്ങനെ ചിന്തിചിട്ടുണ്ടാകണം "ഈ എരണം കേട്ടവന്റെ കൈ ആയ് പിറക്കാതെ ഇരുന്നെങ്കില്‍ "എന്ന് ....സാര്‍ ചോദ്യം ചോദിച്ചു തുടങ്ങുമ്പോള്‍ നമ്മുടെ ഉദയന്‍(മിടുക്കന്‍ )ചാടി എഴുന്നേല്‍ക്കും എന്നിട്ട് ഒരു കീച്ചാ .."ഞാന്‍ പറയാം സാര്‍ ". ഈ ചോദ്യമാകുന്ന അമ്പ്‌ തന്‍റെ നേരെ വരല്ലേ എന്ന് പെരരിയാവുന്ന സകല ദൈവങ്ങളെയും വിളിച്ച് പ്രാര്‍ത്തിക്കുകയാവും ഞാന്‍ അപ്പോള്‍ .ഉദയന്‍റെ ശുഷ്കാന്തി കണ്ട സാര്‍ ഉടനെ പറയും "നീ പറയണ്ട അവിടെ ഇരിക്ക്' എന്ന് .പിന്നെ സാറിന്‍റെ നോട്ടം എന്നിലെക്കോ ... അതല്ലെങ്കില്‍ എന്നെപോലെ കൈവെള്ള പ്രാകുന്ന വേറെ കുറച്ച് പേര്‍ കൂടിയുണ്ട് ,അവരിലെക്കോ തിരിയും ... "ദൈവമേ "...അടിവയറ്റില്‍ നിന്നു ഒരു തീ ഇങ്ങനെ ഉയര്‍ന്ന് വരും ...അപ്പോള്‍ മനസ്സില്‍ വിചാരിക്കും "ഈ ഉദയനോട് ഉത്തരം പറയാന്‍ പറഞ്ഞാല്‍ പോരെ ഈ സാറിന് ,എന്തിനാ ഞങ്ങളെ ഇട്ടു ഇങ്ങനെ പരിക്ഷണം നടത്തുന്നത് "എന്ന് ...ഉദയന്‍റെ കലാ പരിപാടി ഇങ്ങനെ നടന്നു വന്നു ....ഒരു ദിവസം പതിവു പോലെ ഉദയന്‍റെ "ഞാന്‍ പറയാം സാര്‍ "എന്നതിന് മറുപടിയായ്‌ സാര്‍ പറഞ്ഞു "ശരി എന്നാല്‍ നീ പറ "...ക്ലാസ്സ്‌ നിശബ്ദം ഇരിക്കുകയാണ് ...ഞാന്‍ ഒരു ചോദ്യത്തില്‍ നിന്നു രക്ഷപ്പെട്ട ആശ്വാസത്തോടെ ഇരുന്നു ...ഉദയന്‍റെ വായില്‍ നിന്നു ശബ്ദമൊന്നും വരുന്നില്ല ...മുഖത്ത് പല ഭാവങ്ങള്‍ മിന്നി മറയുന്നു ....എല്ലാ കണ്ണുകളും ഉദയനിലെക്ക്....സാറിന്‍റെ ഭാവം മാറി ...കൈകളും കവിളും വിറച്ചു .....ഒരു അലര്‍ച്ചയോടെ സാര്‍ "ഇങ്ങു ഇറങ്ങി വാടാ ".....ഒത്തിരി നാള്‍ പറ്റിക്കപ്പെട്ടതിന്റെ കൈ തരിപ്പ്‌ മുഴുവന്‍ സാര്‍ തീര്‍ത്തു.ഉദയന്‍റെ തുട ചൂരലിന്‍ തനി പകര്‍പ്പ്‌ പതിചെടുത്തു ....എന്‍റെ മനസ്സില്‍ ഒരു ആശ്വാസം കടന്നു വന്നു ..അടി ഷെയര്‍ ചെയ്യാന്‍ ഒരുത്തനെ കൂടി കിട്ടിയല്ലോ ....ഞാന്‍ കൈ വെള്ളയെ ദയനീയമായി നോക്കി ...അപ്പോള്‍ മനസ്സില്‍ തത്തി കളിച്ച മറ്റൊരു ചിന്ത ഇതാണ് "എടാ ഉദയാ ...നിനക്ക് "എച്ച്. ട്ടു . ഓ "പോയിട്ട് വെറും "എച്ച് "പോലും അറിയില്ലയിരുന്നല്ലോടാ "

അടിക്കുറുപ്പ്‌ :പ്രിയ കൂട്ടുകാരാ ഉദയാ ...നീ വാങ്ങി തരുമായിരുന്ന പൊരിയുണ്ട മിട്ടായിയുടെ സ്വാദ്‌ നാവില്‍ ഇപ്പോളും തങ്ങി നില്ക്കുന്നതുകൊണ്ട് നിന്‍റെ വട്ടപ്പേര് ഞാന്‍ എഴുതുന്നില്ല ...അഥവാ നീ എങ്ങാനും ഇതു വായിച്ചാലോ ....ആരെങ്കിലും പറഞ്ഞറിഞ്ഞാലോ ..വേറെ സാഹസത്തിനു ഒന്നും മുതിരരുത്‌ ...പഴയത് പോലെ ക്ലാസ്സിനു പിന്നില്‍ കുനിച്ച് നിര്‍ത്തി മുതുകിനു ഇട്ട് ഇടിച്ചോ ...

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

സുനാമി കഥകള്‍

കാക്ക യുടെ ലീവ്‌ കാലം ("കഷ്ട കാലം "എന്ന് കാക്ക )നാട്ടില്‍ സുനാമി തിരമാലകള്‍ അലയടിച്ച സമയം ആയിരുന്നു ...ഞങ്ങള്‍ ടെലിവിഷനില്‍ സുനാമി നാശം വിതച്ച കഥകള്‍ ഓരോന്നായി കണ്ടിരുന്നു ...സുനാമിയുടെ ഹാങ്ങ്‌ ഓവര്‍ തീരും മുന്‍പെ കാക്ക ലീവ് കഴിഞ്ഞെത്തി...നാട്ടു വിശേഷങ്ങളും വീട്ടുവിശേഷങ്ങളും പറഞ്ഞിരിക്കവേ സുനാമി സംസാര വിഷയമായി ...ഉടനെ കാക്ക നെടുവീര്‍പ്പിട്ടുകൊണ്ട് കൈകള്‍ രണ്ടും പിന്നോട്ട് കുത്തി..എന്നിട്ട് പറഞ്ഞു .."ഇങ്ങക്ക്‌ എന്‍റെ പടോം പേരും ടീവീല് കാണാംമാരുന്ന്.."ഞങ്ങള്‍ ജിജ്ഞാസ്സയോടെ കാക്കയെ നോക്കി .കാക്ക തുടര്‍ന്നു.. "ഞാനും എന്‍റെ ചങ്ങാതി മൈതീനും കൂടി കടപ്പുറത്ത്‌ ഇരുന്നു ചൂണ്ടല്‍ ഇടെരുന്ന്...അപ്പൊ ഭയങ്കര ഒച്ചയില്‍ കാറ്റും കൂടെയ്‌ തെരയും ഇങ്ങനെ പൊന്തി വരുന്നു ...ഞാന്‍ മൈതീനോട്പറഞ്ഞു "എന്തോ ..വശക്കേട്‌ ഉണ്ട്...വിട്ടോളീ "...ഞാനും ഓനും..കൂടി ഓടീന്ന് ഒരു അര കിലോമീറ്റര് ...ഞങ്ങള്‍ടെ ഒപ്പരം സുനാമീം ...ഭാഗ്യത്തിന് സുനാമി ഡിം ..ന്നു പറഞ്ഞ് ഞങ്ങള്‍ടെ തൊട്ടു കീഴെ വീണു ...അന്നോട്‌ പരെനന്കി ....നല്ല ജീവന്‍ പോയീനു ..ബാഗ്യം കൊണ്ട് കയിചിലായതാ ...ഓര്ക്കുമ്പൊ..ഇപ്പയും ഉള്ളില് തീ ഉണ്ടീന് .."ഇങ്ങനെ കാക്ക സുനാമി വീര ഗാഥകള്‍ പറഞ്ഞ് ഇരിക്കവേ ഞാന്‍ ഇടയ്ക്ക് കേറി ഒരു ചോദ്യം "കോഴിക്കോട്‌ കടപ്പുറത്ത്‌ സുനാമി അത്രക്ക്‌ അടിച്ചില്ലല്ലോ കക്കാ " ഇതു കെട്ട് കാക്ക ദേഷ്യത്തില്‍ എന്നോട്‌ "അന്നോട്‌ ആരാ പരഞെയി കൊയിക്കൊട്ടില്ലാന്നു ..." ഞാന്‍ തുടര്‍ന്നു "അത് ടെലിവിഷന്‍ കൂടി സുനാമി അടിച്ച സ്ഥലവും മരിച്ച ആളിന്റെ കണക്കും ഒക്കെ കാണിച്ചല്ലോ ...അതില്‍ കോഴിക്കോട്‌ ഇല്ലാരുന്നു "അപ്പോള്‍ കാക്ക ഇങ്ങനെ പറഞ്ഞുകൊണ്ട് പുറത്തേക്ക്‌ പോയി "ഓരുക്ക് തെറ്റീതാ ...ശരിക്കും കൊയിക്കൊട്ടാ അടിചെയ്യ്‌ "ഞങ്ങള്‍ കാക്കയുടെ പുളുക്കഥ ഓര്മിച് പൊട്ടി ചിരിച്ചു ...ചിരിക്കിടയില്‍ കൊടും കാറ്റു പോലെ കാക്ക തിരിച്ചു വന്നു എന്നിട്ട് ഇത്രയും കൂടി പറഞ്ഞ് പോയി ""അനക്കൊക്കെ ബിശാസം ഇല്ലെങ്കി ..മൈതീനോട് വിളിച്ച് ചോയിക്കിന്‍ ഓന്റെ നമ്പര് ഞാന് തരന്നുണ്ട്"